പുതിയ വിദ്യാഭ്യാസ രീതിയില്‍ എല്ലാം സാഹചര്യങ്ങളിലൂടെ പഠിക്കണം, മനപ്പാഠമാക്കേണ്ട്തിന്റെ ആവശ്യമില്ല, അപരിചിതമായ അറിവുകള്‍ അദ്ധ്യാപകരില്‍ നിന്നും നേരിട്ട് പകര്‍ന്ന് കിട്ടുന്ന രീതി ഒഴിവാക്കുക എന്നൊക്കെയുള്ള ആശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ പല അറിവുകളും മനപ്പാഠമാക്കേണ്ടതായും വായിച്ചും അദ്ധ്യാപകരില്‍ നിന്ന് കേട്ടും മനസ്സിലാക്കേണ്ടതായും വരുന്നു. (അമേരിക്കന്‍ വിദ്യാഭ്യാസ മന:ശ്ശാസ്ത്രജ്ഞനായ ഡേവിഡ് ഓസുബെലിന്റെ ‘Meaningful verbal Learning’ എന്ന സിദ്ധാന്തം ഇതിനെ പിന്താങ്ങുന്നു.) പക്ഷേ ഇതു ശരിയായ അര്‍ഥത്തില്‍ സാധ്യമാകാന്‍ അറിവുകള്‍ വളരെ അര്‍ഥവത്തായി അവതരിക്കപ്പെടേണ്ടതുണ്ട്. നമ്മള്‍ പരാജയപ്പെടുന്നതും അവിടെയാണ്.
താഴെ പറയുന്ന വരികള്‍ നോക്കാം
‘പാമ്പും മൂഷികനും തേളും
ചിലന്തി കീരി പൂച്ചയും
അട്ട ചേരട്ട തൊട്ടാരട്ടി
വേട്ടാളിയന്‍ ഝഷം നരന്മാര്‍
അരണ ഗൌളി കൃകലാസം കടന്നല്
ഇത്രയും വിഷജന്തുക്കള്‍’
ഇവിടെ നരന്മാരും വിഷജന്തുക്കളാണെന്നു പറയുന്നു. മനുഷ്യന്റെ പല്ലും നഖവും കൊണ്ടാല്‍ വിഷമാണ്. ഇതില്‍ താളവും പ്രാസവും ഉണ്ട്. ഈ വരികള്‍ ഹൃദിസ്ഥമാക്കുന്നത് മൂലം ഒരു പേരു പോലും വിട്ടുപോകാതെ അതിന്റെ താളത്തില്‍ ലയിച്ച് തരം പോലെ ഉദ്ധരിക്കുകയും വ്യാഖാനിക്കുകയും ഉപയോഗിക്കുകയും ആവാം. ഗദ്യരൂപത്തില്‍ ഹൃദിസ്ഥമാക്കുക പ്രയാസമാണ്. പക്ഷേ സ്നേഹപൂര്‍വ്വം ചൊല്ലിക്കേള്‍ക്കുമ്പോള്‍ പദ്യത്തിന്റെ താളം ഹൃദയത്തിലേക്ക് പകര്‍ന്ന് കിട്ടുന്നു. ഗുരുക്കന്മാര്‍ ശിഷ്യന്മാരെ സ്നേഹപൂര്‍വ്വം സമീപിക്കുമ്പോള്‍ മാത്രമേ അദ്ധ്യാപനത്തിന്റെ അര്‍ഥം പൂര്‍ണ്ണമാവുന്നുള്ളൂ എന്ന് എത്രയോ കാലം മുന്നേ ചില ഭാരതീയ ചിന്തകര്‍ അറിഞ്ഞിരിക്കുന്നു എന്നു കാണാം.
ഇനി മൂട്ടകളുടെ ഔഷധഗുണത്തെ പറ്റി തികച്ചും അത്ഭുതകരമായ ഒരു ശ്ലോകം നോക്കാം.
“ശ്രഷ്ടാവിനില്ല കഥ എന്തിനുപദ്രവാര്‍ഥം
സൃഷ്ടിച്ചു മൂട്ടകളെയെന്നു പുലമ്പിടേണ്ട
കേട്ടോ പ്രിയേ, ഇവയില്‍ മൂന്ന് ഗുളേ പൊതിഞ്ഞ്
കുട്ടിക്ക് നല്‍ക പനിനാലിടവിട്ടതോടും”
- (ഗുളം = ശര്‍ക്കര )
കേവലം ഉപദ്രവം മാത്രമായ മൂട്ടകളെ സൃഷ്ട്ടികാന്‍ സൃഷ്ടാവിനു യാതൊരു കഥയുമില്ലാതായോ എന്ന് പുലമ്പേണ്ട, കേട്ടോ പ്രിയേ മൂന്ന് മൂട്ടകളെ ശര്‍ക്കരയില്‍ പൊതിഞ്ഞ് നല്‍കിയാല്‍ കുട്ടികളില്‍ കാണുന്ന ഗ്രഹണി മാറും. ‘കേട്ടോ പ്രിയേ’ എന്നു കേള്‍ക്കുമ്പോള്‍ തോന്നുന്ന അടുപ്പമോ പ്രണയമോ ആത്മവിശ്വാസമോ ഈ വരികളെ നല്ല ഒരു കാല്‍പനിക കവിതയാക്കുന്നു.
പ്രണയം ഒരന്തരീക്ഷമാണ്. സാഹസികതയും ധൈര്യവും ഏറ്റവും തീവ്രമായി നില്‍ക്കുന്ന ഒരന്തരീക്ഷം. ഇതില്‍ നിലനില്‍ക്കുന്നവര്‍ അതിവിപ്ലവകരമായി ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു. പ്രണയം മനസ്സിന്റെ ക്രിയേറ്റിവിറ്റി ഉണര്‍ത്തുന്നു. പ്രണയ കാലത്ത് കവിതയെഴുതാത്തവര്‍ കുറവാകും. ഈ സര്‍ഗപരതയ്ക്കു വേണ്ടിയാകാം ഇവിടെയും ഇത്തരം അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്. ചികിത്സ ശരിക്കും ധ്യാനമാണ് പ്രാര്‍ഥനയാണ്. എത്ര നല്ല കവിതകളാണ് ഇവിടെ മരുന്നുകള്‍. വ്യത്യസ്തങ്ങളായ ചിത്രങ്ങളും ഗന്ധങ്ങളും കൊണ്ട് സമ്പന്നമാണ് വൈദ്യശാസ്ത്രം.
വൈദ്യം തുടങ്ങുമ്പോള്‍ വൈദ്യന്‍ ധ്യാനിക്കുന്ന ധന്വന്തരിമൂര്‍ത്തിയുടെ ചിത്രം അതിമനോഹരമായാണ് പറഞ്ഞിരിക്കുന്നത്. ‘അമൃതകലശഹസ്തനായ, പീതാംബരാഢ്യനായ’ ധന്വന്തരിമൂര്‍ത്തി. ‘മഹാഗരുഡമന്ത്ര’ത്തിലെ അഷ്ടവര്‍ഗ്ഗനാഗങ്ങളെ മെയ്യാഭരണങ്ങളാക്കി പാതാളത്തിലും ഭൂമിയിലും ആകാശത്തിലുമായി നിറഞ്ഞ് നില്‍ക്കുന്ന പ്രൗഢഗംഭീരനായ ഗരുഡന്റെ ചിത്രം വില്യം ബ്ലേയ്ക്കിന്റെ കവിതകളിലെ പോലെ ഒരു ടെറിബിള്‍ ബ്യൂട്ടി തന്നെയാണ്.
” ഏവം ധ്യായെ ത്രിസന്ധ്യായാം
ആത്മാനാം പക്ഷിരൂപണം
വിഷം വിനാശയേ ക്ഷിപ്രം
വായുശീഘ്രമിവാംബുധിം”
എന്നവസാനിപ്പിക്കുമ്പോള്‍ ഏതോ ശാന്തസുന്ദരമായ ത്രിസന്ധ്യയുടെ ഓര്‍മ്മകളില്‍ ചൂഴ്ന്ന് നില്‍ക്കും നാം.
അത്രയ്ക്കുണ്ട് വശ്യത..!!
തുടങ്ങുമ്പോള്‍ ഞാന്‍ വിചാരിച്ചു നിലവിലെ വിദ്യാഭ്യാസ രീതികളെ വിമര്‍ശ്ശിക്കാനുള്ള ഒരുക്കമെന്ന് പക്ഷേ പിന്നീട് ആ വിഷയത്തില്‍ നിന്നും തീര്‍ത്തും മാറിയോ??
എവിടെയാണിത് പറയുന്നത് ?